Readmystories.in

“ഇത് മറ്റൊരു യുദ്ധക്കൊതിയുടെ ചരിത്രം..”

കാറ്റിനു പോലും ചോരയുടെ മണം – മതൗസൻ ക്യാമ്പ്

ഞങ്ങൾ ഒരു യാത്രയിലാണ് . ഇത്തവണ അവധിക്കാലം ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ കുടുംബമായി ചിലവഴിക്കാൻ എത്തിയതാണ്. കൂടെ പഠിച്ച സാം തോമസ് കുടുംബമായി വിയന്നയിൽ സ്ഥിരതാമസമായത് കാര്യങ്ങൾ അനായാസമാക്കി .

മൂന്ന് ദിവസം വിയന്നയിൽ ചിലവഴിച്ചിട്ടു ഹങ്കറിയിലെ ബുഡാപെസ്റ് സന്ദർശനമാണ് അവസാനത്തെ അജണ്ട.ഞങ്ങൾ ഇന്ന് വിയന്നയിലെ മൂന്നാം ദിവസത്തിലാണ്.ഓസ്ട്രിയയിലെ ലിൻസിനു കിഴക്കായി ഡാൻയൂബ് നദിക്കരയിലുള്ള മൗതഹൗസൻ ഗ്രാമത്തിനടുത്തുള്ള ഏറ്റവും കുപ്രസിദ്ധമായ നാസി കോൺസൺട്രേഷൻ ക്യാമ്പുകളിൽ ഒന്നായ മൗത്ഹോസൻ സന്ദർശിക്കാനുള്ള യാത്രയിലാണ് ഞങ്ങൾ.വിയന്നയിൽ നിന്നും ഏകദേശം രണ്ടു മണിക്കൂർ യാത്രയുണ്ട് അവിടേക്കു അതിനുശേഷം വൈകിട്ട് മൂന്നുമണിക്ക് ബുഡാപെസ്റ്റിനുള്ള ട്രെയിൻ പിടിക്കണം.

മതൗസനിലേക്കുള്ള വഴിയിലെ കാഴ്ച

കാറ്റാടിയന്ത്രങ്ങളും ഗോതമ്പു പാടങ്ങളും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര വളരെ മാനസിക ഉല്ലാസം നിറഞ്ഞതായിരുന്നു എന്നിരുന്നാലും കാണാൻ പോകുന്ന ചരിത്ര സ്മാരകത്തെക്കുറിച്ചുള്ള ഓര്മ മനസ്സിന് കുളിർമ നൽകുന്ന ഒന്നായിരുന്നില്ല. ഹിറ്റ്ലർ എന്ന നാസി ഭരണാധികാരിയുടെ ക്രൂരകൃത്യങ്ങൾ വിളിച്ചോതുന്ന മൗത്ഹോസൻ ഭൂമിയിലെ നരകം എന്ന് വിളിക്കുന്നതിൽ അതിശയോക്തി ഒട്ടും  തന്നെ ഇല്ല

കൃഷിക്കായി തയാറെടുക്കുന്ന പാടങ്ങൾ

രാവിലെ ഏകദേശം പതിനൊന്നു മണിയോടെ ഞങ്ങൾ മൗത്ഹോസൻ എത്തി. ആകെ മൊത്തം ഒരു നിശബ്ദദ തളംകെട്ടി കിടക്കുന്നു . തിരിച്ചു പോയി ബുഡാപെസ്റ്റിനുള്ള ട്രെയിൻ പിടിക്കേണ്ടതുകാരണം ഞങ്ങൾക്ക് ഒന്നൊന്നര മണിക്കൂറിനുള്ളിൽ തിരികെ പോകണം

മറ്റുള്ള സ്ഥലങ്ങളിൽ കാണുന്നപോലെ സന്ദര്ശകരുടെ ഒരു നീണ്ട നിരയോ തിക്കും തിരക്കുമോ കാണാനില്ല. ഒരുപക്ഷെ ഒരുകാലത്തു ധാരാളം മനുഷ്യർ തിക്കിലും തിരക്കിലും കഷ്ടപ്പെട്ടതുകൊണ്ടാവാം ഇപ്പോൾ ഈ സ്ഥലം ഇങ്ങനെ ഏകാന്തതയെ പ്രണയിച്ചത് കാറ്റിനുപോലും ചോരയുടെ മണം.ഞങ്ങൾ പ്രവേശന ടിക്കറ്റ് വാങ്ങുവാനായി ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി നടന്നു.

കോൺസെൻട്രേഷൻ ക്യാമ്പിലെ എന്റെ ആദ്യ സന്ദർശനമായിരുന്നു അത് അതിനാൽ നാല് യൂറോ അധികമായി നൽകി ഓഡിയോ ഗൈഡും കൂടെ കരുതി. അതിനോടൊപ്പം മാതുസെന് മെമ്മോറിയലിന്റെ വിശദമായ ഒരു മാപ്പും കൂടെ കരുതി.ഞങ്ങൾ സമീപം കണ്ട കരിങ്കൽ ക്വാറി ലക്ഷ്യമാക്കി നടന്നു .

ക്യാമ്പിലേക്കുള്ള പ്രവേശന കവാടം

വളരെയധികം താഴ്ചയിലുള്ള ഈ ക്വാറിയിൽ ആണ് ഇവിടെ പിടിച്ചുകൊണ്ടുവരുന്ന തടവുകാരെ മൃഗീയമായി പണിയെടുപ്പിച്ചിരുന്നത് . മൗത്ഹോസനോടനുബന്ധിച്ച പുതിയതായി ഒരു മ്യൂസിയം പണികഴിപ്പിച്ചിട്ടുണ്ട് .നാസികൾ ചെയ്ത ക്രൂരകൃത്യങ്ങളുടെ പച്ചയായ ഒരാവിഷ്കാരമാണ് ഈ മ്യൂസിയം.റഷ്യൻ സൈന്യം ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴിൽ ഓസ്ട്രിയൻ സൈന്യത്തിന് കൈമാറുന്നതിന് മുൻപ് തന്നെ തടവുകാരെ പാർപ്പിച്ചിരുന്ന ബാരക്കുകൾ പലതും നശിപ്പിക്കപ്പെട്ടിരുന്നു.സമീപം പ്രവർത്തിച്ചിരുന്ന ക്വാറിയുടെ യന്ത്രങ്ങൾ മിക്കതും നീക്കപ്പെട്ടും കഴിഞ്ഞിരുന്നു എന്നിരുന്നാലും ഇതൊരു ചരിത്ര സ്മാരകമായി നിലനിര്ത്തുന്നതിന്റെ ഭാഗമായി അവശേഷിച്ചിരുന്നവയെല്ലാം സംരക്ഷിക്കാൻ അന്നത്തെ ഓസ്ട്രിയൻ ഭരണകൂടം പരമാവധി ശ്രമിച്ചിട്ടുണ്ട്.. മുൻപ് പറയാൻ മറന്ന ഒരു കാര്യം ഞങ്ങൾ കുട്ടികളുമായി യാത്ര ചെയ്തതിനാൽ ടിക്കറ്റ് കൗണ്ടറിലെ നിന്തർദേശപ്രകാരം കുട്ടികളെ മാറ്റി നിർത്തിയിട്ടാണ് ഞങ്ങൾ മ്യൂസിയം സന്ദർശിച്ചത് . സാം മുൻപ് ഇവിടം സന്ദര്ശിച്ചത് ഈ സന്ദർഭത്തിൽ ഞങ്ങൾക്ക് അനുഗ്രഹമായി.

അമേരിക്കയിൽ നിന്നും സ്നേഹപൂർവ്വം

ബാരക്കുകളും ചാപ്പലും സന്ദര്ശിച്ചതിനുശേഷം ഞങ്ങൾ ഗ്യാസ് ചേംബർ സന്ദർശിച്ചു. ക്വാറിയിലും മറ്റും പണിചെയ്തും പുതിയ മരുന്നുകളുടെ പരീക്ഷണത്തിനും മറ്റും ഉപയോഗിച്ചശേഷം രോഗികളാകുന്ന തടവുകാരെ കൂട്ടത്തോടെ ഗ്യാസ് ചേംബറിൽ കയറ്റി വിഷവാതകം തുറന്നുവിട്ടു കൊലചെയ്യകയായിരുന്നു ഇവിടുത്ത പതിവ് . അതിനുശേഷം കത്തിച്ചുകളയാനുള്ള സംവിധാനവും, കത്തിച്ചുകളയാൻ താമസിക്കുന്ന മൃദദേഹങ്ങൾ സൂക്ഷിക്കുവാനുള്ള മോർച്ചറിയും  ഇവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു.

ഗ്യാസ് ചേംബർ – ഇവിടെയാണ് ആയിരക്കണക്കിന് ആളുകളെ ക്രൂരമായി കൊന്നൊടുക്കിയത്

ഗ്യാസ് ചേംബറിനകത്തുനിന്നു ചിത്രങ്ങൾ പകർത്തുമ്പോഴും ലക്ഷകണക്കിന് നിരപരാധികൾ കൊലചെയ്യപ്പെട്ട ഒരിടത്താണെല്ലോ ഞാൻ നിൽക്കുന്നതെന്ന ബോധം എന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.

മരിച്ചു വീണവർ ഒരുപിടി ചാരമായി മാറുന്നിവിടെ

കണക്കുകൾ സൂചിപ്പിക്കുന്നത് 40 ൽപ്പരം വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള  രണ്ടുലക്ഷത്തോളം തടവുകാർ ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയെട്ടിനും നാല്പത്തിയഞ്ചിനും ഇടയിലായി ഇവിടെ അടിമകളാക്കപ്പെടുകയും അതിൽ പകുതിയിലധികവും മരണപ്പെടുകയും ചെയ്തു

യുദ്ധത്തിനും ആക്രമത്തിനും മുറവിളി കൂട്ടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ ക്യാമ്പ്.ഇന്ന് ഈ നിമിഷം ഇതിനെപ്പറ്റി എഴുതുമ്പോഴും മൗത്‌ഹോസനും അവിടുത്തെ ചിത്രങ്ങളും മനസ്സിൽനിന്നും മായാതെ ഒരു വേദനിപ്പിക്കുന്ന സ്മാരകമായി നിലകൊള്ളുന്നു …ഞങ്ങൾ തിരികെയുള്ള യാത്രയിലാണ് .

ആർട്ടിക്കിൾ മുഴുവനായി വായിച്ചതിനു നന്ദി . സോഷ്യൽ മീഡിയ പേജിന്റെ ലിങ്കുകൾ ചുവടെ . ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ❤️