പോസ്റ്ററുകൾകൊണ്ട് വ്യത്യസ്തമായ സിനിമാ കൊട്ടക

cinema theatre Germany

ഞങ്ങളുടെ നാട്ടിലെ പ്രധാന സിനിമ തീയ്യറ്റർ ആയിരുന്നു മാവേലിക്കര പ്രതിഭ. വള്ളകാലിൽ , എ പടം മാത്രം ഓടുന്ന എം കെ വി അങ്ങനെ ഒന്ന് രണ്ടു തീയറ്റർ കൂടിയുണ്ടായിരുന്നു മാവേലിക്കരയിൽ.

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സിനിമ പോസ്റ്ററുകളിൽ ബുക്ക് പൊതിഞ്ഞുകൊണ്ടുവരുന്ന ഒരു ക്‌ളാസ് മേറ്റ് ഉണ്ടായിരുന്നു. അവളുടെ പപ്പക്ക്‌ ജോലി സിനിമ തീയറ്ററിൽ ആയതുകൊണ്ട് സിനിമ പോസ്റ്റർ സംഘടിപ്പിക്കുക വളരെ എളുപ്പമായിരുന്നു.

പെൻസിലും പേനയും ഒക്കെ കൈക്കൂലി കൊടുത്തു സിനിമ പോസ്റ്റർ പകരം വാങ്ങി അതിൽ ബുക്ക് പൊതിഞ്ഞുകൊണ്ടു വരുന്നത് അന്നൊക്കെ ഒരു ഗമ തന്നെ ആയിരുന്നു. ഇപ്പോൾ പലർക്കും അതൊക്കെ തന്ത വൈബ് ആണെന്ന് തോന്നുമെങ്കിലും സ്‌കൂൾ പുസ്തകത്തിന്റെ പുറംചട്ടയിൽ ലാലേട്ടനും മമ്മുക്കയുമൊക്കെ ചിരിച്ചുകൊണ്ട് നിൽക്കുന്നത് അന്നത്തെ നാലാംക്ലസ്സുകാരന്റെ മനസ്സിൽ ഇന്നും കുളിരുകോരുന്ന ഓർമ്മയാണ്.

സിനിമ പോസ്റ്ററുകൾ ഇല്ലാത്ത ഒരു കാലം ഞങ്ങൾ തന്ത വൈബുകാർക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

അടുത്തിടെ ജർമനിയിൽ പോയപ്പോൾ ആണ് വ്യത്യസ്തമായ ഒരു തീയറ്റർ കണ്ടത്.മ്യൂണിക്കിലെ സെൻഡ്ലിംഗർ ടോർ സിനിമാ തീയറ്റർ നൂറു വർഷത്തിലേറെ പഴക്കമുണ്ട്.

1913 ഒക്ടോബറിലാണ് ഈ തീയറ്റർ ഇറ്റാലിയൻ നിശബ്ദചിത്രമായ Marcantonio e Cleopatra (ജർമനിയിൽ Cleopatra, die Herrin des Nils) പ്രദർശിപ്പിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതുവരെ 2.5 കോടിയിലധികം സന്ദർശകരാണ് ഈ തീയറ്ററിൽ എത്തിയത്. ഇത് മ്യൂണിക്കിലെ ഏറ്റവും വലിയ സിംഗിൾ-സ്ക്രീൻ സിനിമാഹാളും, കഴിഞ്ഞ 70 വർഷത്തിലധികമായി പ്രെസ്മാർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതുമാണ്.

ഇവിടുത്തെ സിനിമ പോസ്റ്ററുകളാണ് തീയറ്ററിനെ വ്യത്യസ്തമാക്കുന്നത്.

കഴിഞ്ഞ 25 വർഷങ്ങളായി, ഈ തീയറ്ററിന്റെ പോസ്റ്ററുകൾ വരയ്ക്കുന്നത് റെനേ ബിർക്നർ എന്ന കലാകാരനാണ്.

സിനിമ മാറുന്നതിനനുസരിച്ചു രായ്ക്കു രാമാനം അയാൾ പുതിയ പോസ്റ്റർ വരക്കും
പോസ്റ്ററുകൾകൊണ്ട് വ്യത്യസ്തമായ ഈ സിനിമയുടെ പുരാതന കാലത്തെക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

malayalamcinema

malayalamfilm

movietheatre